Quantcast

ഹീറോയായി ഹർഷിത് റാണ; ത്രില്ലറിനൊടുവിൽ ഹൈദരാബാദിനെതിരെ കൊൽക്കത്തക്ക് നാല് റൺസ് ജയം

അവസാന ഓവർ എറിഞ്ഞ യുവതാരം ഹർഷിത് റാണ കെകെആറിന്റെ ഹീറോയായി.

MediaOne Logo

Sports Desk

  • Published:

    23 March 2024 6:25 PM GMT

ഹീറോയായി ഹർഷിത് റാണ; ത്രില്ലറിനൊടുവിൽ ഹൈദരാബാദിനെതിരെ കൊൽക്കത്തക്ക് നാല് റൺസ് ജയം
X

കൊൽക്കത്ത: അവസാന പന്തുവരെ നീണ്ടുനിന്ന ത്രില്ലർ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ത്രസിപ്പിക്കുന്ന ജയം. സ്വന്തം തട്ടകമായ ഈഡൻഗാർഡനിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ നാലു റൺസിനാണ് തോൽപിച്ചത്. അവസാന ഓവർ എറിഞ്ഞ യുവതാരം ഹർഷിത് റാണ കെകെആറിന്റെ ഹീറോയായി. 13 റൺസ് വേണമെന്നിരിക്കെയാണ് ആതിഥേയർക്കായി യുവതാരം ജയം പിടിച്ചത്. അവസാന പന്തിൽ അഞ്ചു റൺസ് ആവശ്യമായ ഹൈരദാബാദിനായി ബാറ്റ് ചെയ്ത ക്യാപ്റ്റൻ പാറ്റ്കമ്മിൻസിന് പിഴച്ചു.

നേരത്തെ, കൊൽക്കത്തയുടെ 208 റൺസിന്റെ വമ്പൻ വിജയ ലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ സൺറൈസേഴ്‌സിന്റെ പോരാട്ടം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 204 റൺസിൽ അവസാനിച്ചു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ദക്ഷിണാഫ്രിക്കൻ താരം ഹെന്റിക് ക്ലാസൻ സന്ദർശകർക്ക് ജയമൊരുക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് 20ാം ഓവറിലെ അഞ്ചാം പന്തിൽ ക്ലാസനെ ഹർഷിത് പുറത്താക്കിയത്. ഇത് മത്സര ഗതിയെ മാറ്റിമറിച്ചു. 29 പന്തിൽ എട്ട് സിക്‌സറുമായി 63 റൺസെടുത്താണ് ക്ലാസൻ മടങ്ങിയത്. അഞ്ച് പന്തിൽ 16 റൺസുമായി ഷഹബാസ് അഹമ്മദും മികച്ച പിന്തുണ നൽകി. ഓപ്പണിങിൽ മയങ്ക് അഗർവാളും അഭിഷേക് ശർമ്മയും ചേർന്ന് സ്വപ്‌നതുല്യമായ തുടക്കമാണ് ഹൈദരാബാദിന് നൽകിയത്. 21 പന്തിൽ 32 റൺസെടുത്ത് അഗർവാളും 19 പന്തിൽ 32 റൺസെടുത്ത അഭിഷേകും പുറത്തായതോടെ ടീം വലിയ തിരിച്ചടി നേരിട്ടു. രാഹുൽ ത്രിപാഠി(20), എയ്ഡൻ മാർക്രം(18),അബ്ദുൽ സമദ്(15) എന്നിവർ വലിയ ഇംപാക്ടുണ്ടാക്കാതെ മടങ്ങിയത് എസ്ആർഎച്ചിന് തിരിച്ചടിയായി. എന്നാൽ 19ാം ഓവറിൽ ഐപിഎലിലെ വിലയേറിയ താരം മിച്ചൽ സ്റ്റാർകിനെ നാല് സിക്‌സർ പറത്തിയതോടെയാണ് കളി വീണ്ടും ആവേശമായത്. എന്നാൽ അവസാന ഓവറിൽ കൊൽക്കത്ത വിജയം പിടിച്ചെടുക്കുകയായിരുന്നു.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കെകെആർ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തു. എട്ടാമനായി ക്രീസിലെത്തി തകർത്തടിച്ച വിൻഡീസ് താരം ആന്ദ്രെ റസലിന്റെ മികവിലാണ് 17ാം സീസണിലെ ആദ്യ 200 റൺസ് നേട്ടം കെകെആർ സ്വന്തമാക്കിയത്. 25 പന്തിൽ ഏഴ് സിക്‌സറും മൂന്ന് ബൗണ്ടറിയും സഹിതം 64 റൺസെടുത്ത റസൽ പുറത്താകാതെ നിന്നു. 15 പന്തിൽ 23 റൺസുമായി റിങ്കുസിങ് മികച്ച പിന്തുണ നൽകി. അവസാന ഓവറുകളിൽ തുടരെ സിക്സർ പറത്തിയ വിൻഡീസ് ഓൾറൗണ്ടറുടെ ബാറ്റിങ് കരുത്തിൽ ഹൈദരാബാദ് ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റുകളായ ഭുവനേശ്വർ കുമാറും ടി നടരാജനും നിഷ്പ്രഭമായി. കെകെആറിന്റെ തുടക്കം മികച്ചതായിരുന്നില്ല. തുടരെ വിക്കറ്റുകൾ നഷ്ടമായ മുൻ ചാമ്പ്യൻമാരെ ജേസൻ റോയിക്ക് പകരം ടീമിലെത്തിയ ഫിൽ സാൾട്ടിന്റെ അർധ സെഞ്ച്വറിയാണ് രക്ഷക്കെത്തിയത്. 40 പന്തിൽ 54 റൺസ് നേടിയ സാൾട്ടിനെ മയങ്ക് മാർക്കണ്ഡെ മടക്കി. ഓപ്പണിങ് സ്ഥാനകയറ്റം ലഭിച്ച സുനിൽ നരേൻ (2) റൺസുമായി റണ്ണൗട്ടായി. വെങ്കിടേഷ് അയ്യർ(7), ക്യാപ്റ്റൻ ശ്രേയസ് അയ്യർ(0)നിതീഷ് റാണ(9) എന്നിവർ വേഗത്തിൽ പുറത്തായതോടെ ഒരുഘട്ടത്തിൽ കൊൽക്കത്ത വലിയ തിരിച്ചടി നേരിട്ടു.

എന്നാൽ ആറാമതായി ക്രീസിലെത്തിയ യുവതാരം രമൺദീപ് സിംഗ് മികച്ച പിന്തുണ നൽകി. 17 പന്തിൽ 35 റൺസ് നേടിയ ഇന്ത്യൻ താരം ഫിൽസാൾട്ടിനൊപ്പം സ്‌കോറിങ് വേഗംകൂട്ടി. ഒടുവിൽ ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് രമൺദീപിനെ പുറത്താക്കി പ്രതീക്ഷ നൽകി. എന്നാൽ അവസാന ഓവറുകളിൽ ഒന്നിച്ച ആന്ദ്രെ റസൽ-റിങ്കുസിങ് കൂട്ടുകെട്ട് ആഞ്ഞടിച്ചതോടെ മികച്ച ടോട്ടലിലേക്ക് ആതിഥേയർക്കെത്താനായി. സൺറൈസേഴ്സ് നിരയിൽ നടരാജൻ മൂന്ന് വിക്കറ്റും മയങ്ക് മാർക്കണ്ഡെ രണ്ടുവിക്കറ്റും നേടി.

TAGS :

Next Story