കുതിരാനിലെ ഇരട്ടക്കുഴല്‍ തുരങ്ക നിര്‍മാണം നിലച്ചു
നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ മണ്ണുത്തി-വടക്കഞ്ചേരി ആറുവരി ദേശീയപാത കമ്മീഷന്‍ ചെയ്യുന്നത് ഇനിയും വൈകും
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ തൃശൂർ കുതിരാനിലെ ഇരട്ടക്കുഴല്‍ തുരങ്ക നിര്‍മാണം നിലച്ചു. നിര്‍മാണ കമ്പനിയായ പ്രകൃതി നാല് ദിവസമായി സമരത്തിലാണ്. പലയിടങ്ങളിലും നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ മണ്ണുത്തി-വടക്കഞ്ചേരി ആറുവരി ദേശീയപാത കമ്മീഷന്‍ ചെയ്യുന്നത് ഇനിയും വൈകും. വലിയ തുക കുടിശികയായതോടെയാണ് കുതിരാന്‍ ഇരട്ടക്കുഴല്‍ നിര്‍മാണ കമ്പനി നാല് ദിവസമായി പണി മുടക്കുന്നത്.
ആദ്യ തുരങ്കത്തിന്റെ 90 ശതമാനവും രണ്ടാം തുരങ്കത്തിന്റെ 70 ശതമാനവും നിര്‍മാണം പൂര്‍ത്തിയായി. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ മുന്നോട്ട് പോകാനാകാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ ഡിസംബറിലാണ് മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാത കമ്മീഷന്‍ ചെയ്യേണ്ടിയിരുന്നത്. പിന്നീട് മാര്‍ച്ച് 31 വരെ സമയം നീട്ടി. എന്നാല്‍ പലയിടങ്ങളിലും വനഭൂമി ഏറ്റെടുക്കല്‍ പോലും പൂര്‍ത്തിയായിട്ടില്ല. തൃശൂരിലെ പട്ടിക്കാട്, മുളയം റോഡ് എന്നിവടങ്ങളിലെ അടിപ്പാത നിര്‍മാണവും ആരംഭിച്ചിട്ടില്ല. ഇതിനിടെ മുടിക്കോട് അടിപ്പാത വേണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി സമരം ആരംഭിച്ചു. സാമ്പത്തിക പ്രതിസന്ധി കൂടി വന്നതോടെ ദേശീയ പാത കമ്മീഷന്‍ ചെയ്യുന്നത് ഈ മാസം ഉണ്ടാകില്ലെന്ന് ഉറപ്പാണ്.
Adjust Story Font
16