Quantcast

വിലപിടിപ്പുള്ള 15 വസ്തുക്കൾ നഷ്ടമായി; മോൻസൻ മാവുങ്കലിന്റെ വീട്ടിൽ മോഷണം നടന്നെന്നു സ്ഥിരീകരിച്ച് പൊലീസ്

ഇന്ന് ഉച്ചയോടെ മോൻസന്റെ കലൂരിലെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന നടന്നിരുന്നു

MediaOne Logo

Web Desk

  • Published:

    18 March 2024 11:24 AM GMT

Monson Mavunkal house theft
X

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ മോഷണം നടന്നെന്നു സ്ഥിരീകരിച്ച് പൊലീസ്. വിലപിടിപ്പുള്ള 15 വസ്തുക്കൾ നഷ്ടമായതായി ഡിവൈ.എസ്.പി വൈ.ആർ റസ്റ്റം പറഞ്ഞു. ഇന്ന് ഉച്ചയോടെ മോൻസന്റെ കലൂരിലെ വീട്ടിൽ നടന്ന ക്രൈംബ്രാഞ്ച് പരിശോധനയ്ക്കു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള വീട്ടിൽ മോഷണം നടന്നുവെന്ന പരാതിയുമായി കഴിഞ്ഞ ദിവസം മോൻസൻ മാവുങ്കലിന്റെ മകൻ മനസ് മോൻസൻ രംഗത്തെത്തിയിരുന്നു. മാർച്ച് എട്ടിനു വീട്ടിൽ മോഷണം നടന്നുവെന്നാണു പരാതിയിൽ പറഞ്ഞത്. സംഭവത്തിൽ കോടതി ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട് തേടിയിരുന്നു.

മോൻസന്റെ വീട്ടിലെ ചില വസ്തുക്കൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും എന്നാൽ പുരാവസ്തുക്കളല്ല ഇവയെന്നും ഡിവൈ.എസ്.പി പറഞ്ഞു. വസ്തുക്കൾ കൈമാറാൻ കോടതി നിർദേശിച്ച പശ്ചാത്തലത്തിലാണ് പരിശോധന നടന്നത്. വീട് പൊളിച്ചല്ല മോഷ്ടാവ് അകത്ത് കയറിയതെന്നും ഇവിടെ നല്ല പരിചയമുള്ളയാളാകും സംഭവത്തിനു പിന്നിലെന്നു സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

അതേസമയം, കൈക്കൂലി വാങ്ങിയെന്ന പരാതിയിലുള്ള വിജിലൻസ് അന്വേഷണത്തിൽ റസ്റ്റം പ്രതികരിച്ചു. താൻ അന്വേഷണം തുടങ്ങുന്നതിനുമുൻപേ കൈക്കൂലി തന്നുവെന്നാണ് ആരോപണം. പോക്‌സോ കേസിലെ ഇരയ്ക്ക് പരാതിക്കാരാണ് പണം നൽകിയത്. 10 കോടി മോൻസന് നൽകിയെന്നാണ് പരാതിക്കാർ പറയുന്നത്. എന്നാൽ, ബാങ്ക് രേഖയിൽ രണ്ടു കോടി മാത്രമാണ് നൽകിയിരിക്കുന്നത്. ഇരയായ പെൺകുട്ടിയുടെ സഹോദരന് അഞ്ചു ലക്ഷം രൂപ നൽകി സ്വാധീനിക്കാൻ ശ്രമിച്ചു. ഇതു ചോദ്യംചെയ്തതാണു തനിക്കെതിരെയുള്ള കള്ളപ്പരാതിയുടെ കാരണമെന്നും റസ്റ്റം പറഞ്ഞു.

Summary: The police confirmes that there was a theft at the house of Monsan Mavunkal, accused in the antiquities scam case

TAGS :

Next Story