ആഗോള മുസ്‍ലിം പണ്ഡിതസഭ: ഡോ. അലി അൽ ഖറദാഗി പുതിയ അധ്യക്ഷൻ
2010 മുതൽ ആഗോള മുസ്ലിം പണ്ഡിത സഭയുടെ സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചുവരികയായിരുന്നു
ദോഹ: ആഗോള മുസ്‍ലിം പണ്ഡിതസഭയുടെ പുതിയ അധ്യക്ഷനായി പ്രമുഖ ഇസ്‍ലാമിക പണ്ഡിതൻ ഡോ. അലി അൽ ഖറദാഗിയെ തെരഞ്ഞെടുത്തു. ദോഹയിൽ നാലു ദിവസങ്ങളിലായി നടക്കുന്ന പണ്ഡിത സഭയുടെ ആറാമത് സമ്മേളനത്തിലാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്.
2010 മുതൽ ആഗോള മുസ്ലിം പണ്ഡിത സഭയുടെ സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇറാഖില്‍ നിന്നുള്ള അലി അല്‍ ഖറദാഗി. മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 651ഓളം മുസ്‍ലിം പണ്ഡിതർ പങ്കെടുത്ത സമ്മേളനത്തിലാണ് അദ്ദേഹത്തെ പ്രസിഡന്റായി തെരഞ്ഞെടുത്തത്.
അന്താരാഷ്ട്ര തലത്തിൽ മുസ്‍ലിം സമൂഹം നേരിടുന്ന വെല്ലുവിളികളും ഗസ്സയിൽ ഇസ്രായേൽ അധിനിവേശ സേന നടത്തുന്ന കൂട്ട വംശഹത്യയും സമ്മേളനത്തില്‍ ചര്‍ച്ചയായി. ഹമാസ് നേതാക്കളായ ഖാലിദ് മിഷ്അൽ, ഇസ്മായിൽ ഹനിയ്യ ഉൾപ്പെടെ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു.
പാണ്ഡിത്യവും സംഘടനാ വൈഭവവും കൊണ്ട് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ അലി ഖറദാഗിയെ അന്താരാഷ്ട്ര മുസ്‍ലിം പണ്ഡിതസഭ സ്ഥാപക ചെയർമാൻ ഡോ. ശൈഖ് യൂസുഫുൽ ഖറദാവിയുടെ പിൻഗാമിയായാണ് വിശേഷിപ്പിക്കുന്നത്. ഉന്നത പഠനം പൂർത്തിയാക്കിയ ശേഷം കൈറോയിലെ അൽ അസ്ഹറിൽ അധ്യാപകനായി തുടക്കം.
തുടർന്ന് പ്രവർത്തന മേഖല ഖത്തറിലേക്ക് മാറ്റി. ഇന്റർനാഷണൽ ഫിഖ്ഹ് അക്കാദമി, ഓർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കോഓപറേഷൻ, യൂറോപ്യൻ കൗൺസിൽ ഫോർ ഫത്‍വ റിസേർച്ച് തുടങ്ങി അന്താരാഷ്ട്ര തലത്തിലെ നിരവധി സംഘടനകളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്.
Adjust Story Font
16